2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

യാത്രയാവുന്നു ഞാന്‍


പണ്ട് ജിദ്ധ ഷറഫിയ്യയിലെ അങ്ങാടിയില്‍ മലയാളികള്‍ ഒത്തു കൂടിയിരുന്ന സ്ഥലത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ഈന്തപ്പന മരം ഉണ്ടായിരുന്നു. മലയാളികള്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നതും, കത്തുകള്‍ കൈമാറിയിരുന്നതും 
അധികവും ഇതിനു ചുവട്ടില്‍ വെച്ചുതന്നെ. പലപ്പോഴും എനിയ്ക്കു തോന്നിയിട്ടുണ്ട്‌ അറേബ്യയിലെ ഈ ഈന്തപനയ്ക്ക് നാവുണ്ടായിരുന്നുവെങ്കില്‍ മലയാളം സംസാരിക്കുമായിരുന്നു എന്ന്. ദൂരെ നിന്ന് വരുന്ന ആളുകള്‍ തന്റെ ചങ്ങാതിമാരോട്
അടയാളമായി നല്‍കിയിരുന്നതും ഈ പന തന്നെയായിരുന്നു. ( മച്ചോ.. ഞാന്‍ഷറഫിയ്യയിലെ പനയുടെ അടുത്തു കാത്തു നില്‍ക്കും..)
ഈ പനയുടെ തൊട്ടു മുന്നിലെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എന്നെ കാണാനായി ഒരു ദിവസം ശ്രീ. Usman Irumpuzhi യുടെ സഹോദരനും , എന്‍റെ ഡാഡിയുടെ പ്രിയപ്പെട്ട സുഹൃത്തുമായ ശ്രീ. വി.ഖാലിദ്‌ ഇക്ക വന്ന ഒരു ദിവസം സംസാരമദ്ധ്യേ..
തനിക്കു ചുറ്റും ഒരു പാടു സങ്കടങ്ങളും ദുഃഖങ്ങളും കേട്ടു വളര്‍ന്നതിനാല്‍ ഇടയ്ക്കു വെച്ച് വളര്‍ച്ച മുരടിച്ച ഈ പനയെ കുറിച്ചെഴുതിയാലെന്താ സുനീ..നിനക്ക്..എന്ന വാക്കുകള്‍ പ്രചോദനമായപ്പോള്‍ എഴുതിയ ചക്രം ഇന്‍ലന്‍ഡ്‌ മാഗസിനില്‍
പ്രസിദ്ധീകരിച്ച വരികളാണിത്.


2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

മെഡലുകള്‍ കഥ പറയുന്നു

പടിഞ്ഞാറു വശത്തെ തുറന്നിട്ട ജാലകത്തിലൂടെ വന്നൊളിച്ചു നോക്കിയ പൊന്‍കിരണങ്ങളെ നിറം മങ്ങിയ ചുവരില്‍ മടിയോടെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന മെഡലുകള്‍ കൊതിയോടെ മാടി വിളിച്ചു. അവധിക്കെത്തിയ പട്ടാളക്കാരന്‍റെ മുഖപടമണിഞ്ഞ മഗ്രിബ് സൂര്യന്‍ പൂമുഖ വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്ന പ്രിയതമ യോടെന്നവണ്ണം അവയെ വാരി പുണര്‍ന്നു. ഗോതമ്പിന്‍റെയും ക്ലാവിന്‍റെയും സമ്മിശ്ര നിറമുള്ള മെഡലുകളിലൂടെ നേര്‍ത്ത ഒരു സ്വര്‍ണ്ണ പ്രഭതെളിഞ്ഞു തുടുത്തപ്പോള്‍..അലഹ ബാദിലെ ത്രിവേണി സംഗമം.. ചതീസ് ഗടിലെ കെട്ടിടങ്ങള്‍ ..കാശ്മീര്‍ താഴ്വരകള്‍..
ചുവരില്‍ തൂങ്ങുന്ന മെഡലുകളിലും കണ്ണു നട്ട് പഴയ കാലങ്ങള്‍ അയവിറക്കുമ്പോഴായിരുന്നു സായാഹ്ന പ്രാര്‍ത്ഥനക്കുള്ള ബാങ്ക് വിളിയുടെ മുന്നോടിയായി മുക്രിയുടെ സാധകം രണ്ട് ഞൊട്ടലും കാറിയ ഒരു കുരയുമായി കാതുകളില്‍ വന്നലച്ചത്.
അരിപ്രാവുകള്‍ കൂട് കൂട്ടിയ പള്ളി മുനാരത്തിലെ തുരുമ്പു പിടിച്ച വലിയ കാളത്തിലൂടെ നമസ്കാരത്തിനുള്ള ഓര്‍മ്മപെടുത്തലുകള്‍ സുന്ദരമായ ഈണത്തില്‍ ഇമ്പത്തോടെ ഒഴുകി വന്നു. സര്‍വ്വ ശക്തനെ സ്മരിച്ച് മൂന്ന് പ്രാവശ്യം കുമ്പിട്ടതിന്‍റെ ക്ഷീണം ചൂരല്‍ കസേര ഏറ്റു വാങ്ങിയ സുഗത്തില്‍ ഇമകള്‍ പൂട്ടിയപ്പോഴും പച്ച നിറത്തിലുള്ള മുന്തിരി മുത്തുകള്‍ കൊരുത്ത ജപമാല ചാക്രിക പ്രവാഹം തുടര്‍ന്നു കൊണ്ടേയിരുന്നു.
ഭൂത കാലങ്ങളെയും തിരഞ്ഞു കൊണ്ട്..
ഓരോ മുന്തിരി മുത്തിലും എന്‍റെ വിരല്‍ സ്പര്‍ശമേല്‍ക്കുംമ്പോള്‍ എനിക്ക് ഓരോ വയസ്സും കുറയുന്നു, വാര്‍ദ്ധക്യത്തില്‍ നിന്ന് യൌവ്വനത്തിലേക്കും തുടര്‍ന്ന് കൌമാരത്തില്‍ നിന്നും ബാല്യത്തിലേക്കുമുള്ള പ്രയാണത്തിലെവിടെയോ വെച്ച് കയ്യിലെ ജപമാല ഊര്‍ന്നു വീണു. ഭൂത കാലത്തിലെ മൈതാനത്തില്‍ ഞാന്‍ ഓടി നടന്നു തിമിര്‍ത്തു. കയറൂരി വിട്ട കാള കൂറ്റനെ പോലെ.
ഞാനും ലോകവുമായുള്ള ബന്ധം മുന്തിരി മുത്തുകളില്‍ കൊരുക്ക പെട്ടതിനാല്‍ എന്‍റെ ബാല്യം അലഞ്ഞു തിരഞ്ഞു. കാവി തേച്ച സിമന്റു തറയില്‍ ചുരുണ്ട് കിടന്ന മാല എന്നിലെ ബാല മുഖം കണ്ട് നിര്‍വൃതി കൊണ്ടു.
ചുക്കി ചുളിഞ്ഞ മുഖം ബാല്യ കാലങ്ങളില്‍ പൂഴ്ത്തി വെച്ച് സ്വപനങ്ങള്‍ നെയ്തു കൂട്ടുന്നത്‌ ഇപ്പോള്‍ പാതിവായിരിക്കുന്നു. അതാണെനിക്കിഷ്ടവും. നേടിയെടുക്കാന്‍ കഴിയാത്തതൊക്കെ ഈ കനവുകളില്‍ ഞാന്‍ തിരയുകയാണ്. എന്തായാലും ഈ ബാലന്‍ പതിയെ സ്വപ്നങ്ങളില്‍ വളര്‍ന്നു വന്നു യുവാവാകുമ്പോള്‍ എന്തോ..ജവാന്റെ കുപ്പായം അണിയുന്നില്ല..
വീണ്ടുമൊരു ഇന്തോ-പാക് യുദ്ധത്തിനു മനസ്സ് സന്നദ്ധമാവാത്തതും.. ഇനിയും ദേശത്തിന് ബലിയര്‍പ്പിക്കാന്‍ കാലുകള്‍ തയ്യാറാവാത്തതുമാവാം കാരണം..


2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടായിരുന്നു


കുട്ടികാലത്ത് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. വിമാനങ്ങള്‍ തലയ്ക്കു മുകളില്‍ പറന്നു പോയത്. ക്ലാസ്സില്‍ മേരികുട്ടി ടീച്ചറും മറ്റു കുട്ടികളും ഗുണഗണന പട്ടികയില്‍ തൂങ്ങിയാടുമ്പോള്‍ അടുത്തിരിക്കുന്ന കാസിമിനോട് വിമാനം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ചിറകു വിടര്‍ത്തി പറന്നു പോയത് പറയുമ്പോള്‍ പട്ടാണികളുടെ നിറമുള്ള വെള്ള കാസിം ഉറപ്പിച്ചു പറഞ്ഞിരുന്നു '' ഇജ്ജ് പൈലറ്റാ കുമെടാ''...
എന്നോട് എത്ര വര്‍ത്തമാനം പറഞ്ഞിരുന്നാലും പരീക്ഷകളില്‍ എന്നും മുന്‍പന്തിയിലായിരുന്ന അവന്‍ പറഞ്ഞ വാക്കുകള്‍ പൊന്നായി കണ്ട ഞാന്‍ സ്വപ്നങ്ങളിലാകെ ചാരുത കൂട്ടി വിമാനം പറത്തി കൊണ്ടിരുന്നു.
കാലചക്രം തിരിഞ്ഞു. ഞാനുമെത്തി ഈ ഊഷരഭൂവില്‍. തലയ്ക്കു തൊട്ടു മുകളില്‍ പറക്കുന്നുണ്ട്‌ പലജാതി വിമാനങ്ങള്‍. ജിദ്ധയിലെ എയര്‍ പോര്‍ട്ട്‌ നടുത്തുള്ള റോസ് വില്ലേജ് എന്ന അമേരിക്കന്‍ കോമ്പൗണ്ടിലെ വേലി കള്‍ക്ക് സൂര്യന് തൊട്ടു താഴെ നിന്ന് വെള്ള നിറം പൂശുംമ്പോള്‍ , ഒരല്പ നേരം തലയ്ക്കു മുകളില്‍ നിഴല്‍ വിരിച്ചു നില്‍ക്കുന്ന വിമാനങ്ങളെ തല ഉയര്‍ത്തി നോക്കാറില്ലങ്കിലും പണ്ട് ക്ലാസ്സില്‍ ലാസ്റ്റ് ബെന്ഞ്ചില്‍
ഇരുന്ന് വെള്ള കാസിം പറഞ്ഞത് ചുട്ടു പൊള്ളുന്ന മനസ്സിലേക്കു പിന്നെയും ആവി പറത്തി മണല്‍ കാറ്റുയരുമ്പോള്‍ ഞാന്‍ വീണ്ടും കേള്‍ക്കാറുണ്ട് '' ഇജ്ജ് പൈലറ്റാ കുമെടാ''...